ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം

“One must wear one's Vices like a royal mantle, with poise. Like an aureole that one is unaware of, that one pretends not to perceive. BEAUTY IS A -MARVELOUS- VICE OF FORM ” -Cesar Moro

About Me

My Photo
മനോജ് കുറൂര്‍
കഷ്ടകാലത്തൊരാള്‍ കവിയെന്നുതന്നെ തനിയേ വിചാരിക്കും. അന്നു വായിച്ചവര്‍‌ പിന്നെക്കവികളാകുമ്പോള്‍‌ അയാളൊരു പുസ്തകക്കൂനയ്ക്കടിയില്‍ ശ്വാസമില്ലാതെ നിലവിളിക്കും.‌ ഒന്നിലും രക്ഷയില്ലാത്ത കാലത്തൊരാള്‍ കലകളെപ്പറ്റിയെഴുതും. അന്നു വായിച്ചവര്‍‌ കലകളോടൊപ്പം നടക്കും. സ്വരങ്ങളും താളവും മരണം‌വരെയും അവരില്‍ മിടിക്കും. അപ്പോളയാള്‍ ആളറിയാതൊരു പീടികത്തിണ്ണയില്‍ ചാരിയിരുന്നു മരിക്കും. ഉത്സവം‌ കണ്ടു മടങ്ങുന്നവര്‍‌ വെറും ഉപ്പുചാക്കെന്നു കരുതി നടന്നുപോകും. [എന്നെക്കുറിച്ചല്ല, എനിക്കുമുന്‍പേ നടന്നവരെക്കുറിച്ച്:)]
View my complete profile

Friday, September 18, 2009

കൂടെപ്പാടുന്നവര്‍






(കലാമണ്ഡലം ഹൈദര്‍ അലിക്കും വെണ്‍മണി ഹരിദാസിനും)


1. വൈറ്റിലക്കവലയില്‍
വലത്തു തിരിയുവാന്‍
പച്ചലൈറ്റെത്തുന്നതും
കാത്തു ഞങ്ങള്‍ രണ്ടു പേര്‍.
ഒരു കുമ്പിളില്‍ക്കോരി-
യെടുത്താലവിടെത്തി-
പ്പരക്കും ജലമായി
വാഹനവ്യൂഹം, മുന്നോ-
ട്ടെടുക്കെ, യിടത്തുനി-
ന്നെത്തിയ ഫയര്‍ എന്‍ജിന്‍
വണ്ടിയിലുരുമ്മിയോ?
സുഹൃത്തെന്‍ കൈയില്‍ച്ചേര്‍ത്തു
പിടിച്ചു, വലത്തേയ്ക്കു
കുതിച്ചാര്‍ത്തൊഴുകുമ്പോള്‍
ചീര്‍ത്ത വാഹനഭീതി;
കാട്ടിലെത്തുറപ്പിലോ
പെട്ടു പോയതു ഞങ്ങള്‍?
സൌഹൃദമഭയമായ്‌
കേള്‍ക്കയാണഠാണയില്‍-1
പാടുന്നു കൂടെ ഹൈദ-
രലിയും ഹരിദാസും.

2. കോട്ടയം നഗരത്തെ-
പ്പൂവനമാക്കി, റബ്ബര്‍-
ക്കാടിനെ പ്രണയത്താല്‍
കമ്പിളിപ്പുതപ്പാക്കി,
മീനച്ചിലാറെ ചങ്ങ-
മ്പുഴയാക്കിയിട്ടോണ-
വഞ്ചിയില്‍ തുഴഞ്ഞതു
തിരുനക്കരയാക്കി.
വാര്‍ഷികപ്പരീക്ഷയും
കഴിഞ്ഞു തിടുക്കത്തില്‍
പിന്നിലൂടിറങ്ങുമ്പോള്‍
തടയാന്‍ വന്നില്ലവള്‍.

‘ഒന്നുരിയാടാതെ പോ-
കുന്നുവോ?’പിന്നില്‍നിന്നു
ഗദ്ഗദം സംഗീതമായ്‌
മാറ്റിയ സ്വരം- ‘നിന്നെ
പ്രാണനോടു ചേര്‍ത്തൊരീ
നാരിയെ വെടിഞ്ഞുവോ?’
ഏറ്റു പാടുമ്പോള്‍ മുറി-
വേറ്റതാണതിന്‍ താളം.

3. ജീവിതപ്പരീക്ഷയില്‍
തോല്‍ക്കയാല്‍, ബാഗും തൂക്കി
കോഴിക്കോട്ടങ്ങാടിയി-
ലകലേ നീലാകാശം
പാടി ഞാന്‍ നടക്കുമ്പോള്‍
ലഹരിപ്പുകയ്ക്കക-
ത്തെരിയും വിശപ്പിലേ-
യ്ക്കന്നമായ്‌ ഒരുവന്റെ
സൌഹൃദം കനിഞ്ഞതു
സ്വപ്നമോ? കൈകള്‍ കൂപ്പി
കുഴയും നാവില്‍നിന്നു
വാക്കുകള്‍ വരും മുമ്പേ
‘മുന്നില്‍ നിന്നവനെന്റെ
മിന്നല്‍ പോലേ മറഞ്ഞു’.3

ചാരുകേശിയില്‍ വീണ്ടും
രാഗവിസ്താരം, കുറ-
ച്ചേറെ നാള്‍ പണി തേടി
നിത്യസഞ്ചാരം, വീട്ടി-
‘ലെങ്ങെങ്ങു മകനെന്നു’4
നീണ്ട ദു:ഖഘണ്ടാരം.

4. കിഴക്കേക്കോട്ടയ്ക്കടു-
ത്തൊരു സങ്കേതം, മൃദു-
സംഗമഗീതം, ഹൈദ-
രലിയും ഹരിദാസും.

‘അജിതാ ഹരേ’, ‘പ്രിയ-
മാനസാ’-5 ഞാനുണ്ടവര്‍-
ക്കിടയിലവല്‍പ്പൊതി
തുറക്കെ, ‘കല്യാണിക്കു
ശങ്കരാഭരണവു-
മായൊരു സ്വരം മാത്രം
മാറ്റമുണ്ടതുപോലെ
ഹരിദാസനും ഞാനും’

അരങ്ങത്താരുണ്ടന്യന്‍?-
ചിരിക്കാന്‍, മരണത്തി-
ലമ്മയെക്കാണാന്‍ തുണ
സിന്ധുഭൈരവി, കൂടെ-
നടന്നൂ ഭീംസെന്‍ ജോഷി,
ശോകകാലമായ്‌ സൈഗാള്‍,
മഴയില്‍ കുടയായി
ബാബുരാജ്‌, അണയാത്ത
കനലായ്‌ ഖരഹര-
പ്രിയയായ്‌ ഗംഗാധരന്‍.

രണ്ടു പക്ഷികള്‍ തമ്മി-
ലെന്നപോല്‍, സ്വരങ്ങളെ-
ക്കൊണ്ടവര്‍ സംസാരിക്കെ
ഭാഷയില്ലാതെന്‍ മൌനം.
എന്നിലുണ്ടിരമ്പുന്ന തെരുവും,
ലഹരിയില്‍ മങ്ങിയ വെളിച്ചവും
പോകുവാന്‍ തിടുക്കവും.
യാത്രയായവ,രന്നു
കളിയുണ്ടൊരുമിച്ചു;
ബസ്സു കിട്ടുവാന്‍ വഴി
മുറിച്ചു കടക്കണം.
തെരുവിന്‍ തിരക്കിലും
തോണിയാത്രയിലെന്ന-
പോലവരിരുവരും
തോടിയായ്‌ കാംബോജിയായ്‌
ആരവങ്ങളില്‍ രാഗ-
സൌഹൃദം ലയിക്കുന്നു.
ഞാനവിടിരുന്നെല്ലാ-
മോര്‍ക്കുവാന്‍ ശ്രമിക്കുന്നു.

എന്നിലേയ്ക്കിടയ്ക്കിടെ-
യെത്തിയ സ്വരങ്ങളില്‍
രാഗമി, ല്ലവയ്ക്കുള്ളില്‍
ജീവിതം ശ്ളഥം ലയം.
ഓര്‍മ്മയില്‍ സൈഗാള്‍ പണ്ടു
ക്രൂരകാലത്തെപ്പറ്റി
പാടിയ ഗാനം; മുന്നില്‍ശൂന്യമായ്‌ മധുപാത്രം.

1. കുചേലവൃത്തം2. ദേവയാനീസ്വയംവരം
3. ബാണയുദ്ധം
4. ഹരിശ്ചന്ദ്രചരിതം
5. കുചേലവൃത്തം, നളചരിതം.

(സമകാലികമലയാളം വാരിക 2006)